1/12/16

"നിനക്കെന്താട മീശ വരാത്തത്" (ഓര്‍മ്മക്കുറിപ്പ്)

"നിനക്കെന്താട മീശ വരാത്തത്, എല്ലാവര്‍ക്കും ഉണ്ടല്ലോ...?"
               എന്നുള്ള ചോദ്യം ആദ്യമായി എന്നോട് ചോദിച്ചത് ഒന്‍പതാം ക്ലാസിലെ എട്ടും പൊട്ടും തിരിയാത്ത പെണ്ണായ രഹന ആയിരുന്നു. കുടുംബക്കാരിയും അയല്‍വാസിയുമായ അവള്‍ക്ക് അങ്ങനെ തോന്നണമെങ്കില്‍ എനിക്ക് മാത്രം ഇല്ലാഞ്ഞിട്ടല്ലേ എന്നൊക്കെയുള്ള അതിമാരകമായ ചിന്താ ശലകങ്ങള്‍ നുണഞ്ഞ്, തുപ്പിക്കളഞ്ഞ് കൊണ്ടാണ് ഞാന്‍ അടുത്തിരിക്കുന്ന ശാക്കിറിന്‍റെ മുഖത്തേക്ക് ഒന്ന് വെറുതെ നോക്കിയത്. അപ്പോള്‍ കണ്ട ആ കാഴ്ച വിശ്വസിക്കാന്‍ അടുത്തിരിക്കുന്ന വദൂദിന്‍റെ വെള്ളക്കുപ്പി (വാട്ടര്‍ ബോട്ടില്‍) തുറന്ന്‍ എനിക്കല്‍പ്പം വെള്ളം കുടിക്കേണ്ടി വന്നു...! അവന്‍റെ മൂക്കിന് താഴെ "നീ എന്താണ്ട നോക്കുന്നത്....?" എന്നും ചോദിച്ച് നില്‍ക്കുന്ന നൂറ്റിയൊന്ന് രോമങ്ങള്‍...! "പടച്ചോനെ" എന്ന് വളരെ ദയനീയമായി വിളിച്ച്, ഇപ്പുറത്തിരിക്കുന്ന രാജേഷിന്‍റെ മുഖത്തേക്ക് വളരെ പാടുപെട്ട് അവനറിയാതെ ചെരിഞ്ഞ് നോക്കിയപ്പോള്‍ അവനും, പയറ് വിത്ത് പാകിയത്‌ മുളക്കുന്ന പോലെ മീശ മുളച്ച് തുടങ്ങിയിരിക്കുന്നു.

                               പുറത്ത് പോകാന്‍ ബെല്ലടിച്ചപ്പോള്‍ (ഇന്‍റെര്‍വെല്‍) ഞാനോടി പുറത്തിറങ്ങി. വരാന്തയില്‍ കിടന്ന് തലങ്ങും വിലങ്ങും പായുന്ന (ഓടുന്ന) ഓരോരുത്തരെയും ഞാനൊന്ന്‍ നോക്കി. എല്ലാവര്‍ക്കും മീശ മുളക്കാന്‍ തുടങ്ങിയിരിക്കുന്നു. ചിലര്‍ക്ക് നല്ലപോലെ മീശ വന്നിട്ടുണ്ട്.

                     "എന്താ പടച്ചോനെ എനിക്ക് മാത്രം മീശ ഇല്ലാത്തത്...? ഞാന്‍ ആണ്‍കുട്ടി തന്നെ അല്ലെ...?" എന്ന സംശയം മനസ്സിലുദിച്ചതും, ഞാന്‍ ബോയിസിന്‍റെ മൂത്രപ്പുരയില്‍ തന്നെ ആണല്ലോ മൂത്രമൊഴിക്കാന്‍ കയറിയത് എന്ന അര്‍ത്ഥമുള്ള സുഡാള്‍ഫിക്കേഷന്‍സ് ഓര്‍മ്മ വന്നതും ആണ്‍കുട്ടി തന്നെയാണെന്ന് ബോധ്യപ്പെട്ടു.
        !പക്ഷെ മീശ ഇല്ലല്ലോ....!
കൂടുതല്‍ വൈകാതെയാണ് ഒരു ദിവസം അഭിജിത്ത് എന്നോട് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. അവനും മീശ വരാന്‍ തുടങ്ങിയിട്ടുണ്ടായിരുന്നില്ല.

        "നീ പറഞ്ഞ സങ്കടം എനിക്കും ഉണ്ടെട. എല്ലാര്‍ക്കും മീശ വരാന്‍ തുടങ്ങി. നമുക്ക് മാത്രം എന്താടാ വരാത്തെ...?" ഞാന്‍ സങ്കടത്തോടെ അഭിജിത്തിനോട് ചോദിച്ചു.

            "നമുക്ക് ഹുസൈനോട് ചോദിച്ചോക്ക്യാലോ....? ഓന്‍ക്കുണ്ടല്ലോ...?" അഭിജിത്ത് പറഞ്ഞു.

ഹുസൈന്‍ കളിയാക്കുമോ എന്ന് പേടി ഉണ്ടായിരുന്നുവെങ്കിലും അത് പുറത്ത് കാണിക്കാതെ വോളിബാള്‍ കോര്‍ട്ടിന്‍റെ അരികിലുള്ള സീറ്റില്‍ വെച്ച് അവനെ നടുവിലിരുത്തി അഭിജിത്ത് ചോദിച്ചു, " ഹുസൈനെ നിനക്ക് എങ്ങനാ മീശ വന്നെ...?"
                      "അപ്പൊ അത് ചോദിക്കാനാണല്ലേ ഈ ഇരുത്തം" എന്ന് പറഞ്ഞ് അവന്‍ ചിരിച്ച് പറയാന്‍ മടിച്ച് നിന്നു. പാടത്ത് ഫുട്ബോള്‍ കളിക്കുമ്പോള്‍ ഗോളി നില്‍ക്കാന്‍ ഇഷ്ടമില്ലാത്ത അവനോട്, നീ ഇനി കളിക്കാന്‍ വന്നാല്‍ ഗോളി നില്‍ക്കേണ്ടി വരും, എന്‍റെ പന്താണ് കളിക്കാന്‍ കൊണ്ടുവരുന്നത് എന്ന് പറഞ്ഞ് അഭിജിത്ത് അവനെ ഭീഷണിപ്പെടുത്തി അവനെ കൊണ്ട് പറയിപ്പിച്ചു.

                   ഹുസൈന്‍ പറയാന്‍ തുടങ്ങി. "സുബിച്ചേട്ടന്‍റെ കടേല്‍ പോയാല്‍ വാടിക്കാനുള്ള സാദനവും ബ്ലൈഡും കിട്ടും...! 100 രൂപയെ ഉള്ളു. അത് വാങ്ങീട്ട് ആരും കാണാതെ ആദ്യം പച്ചവെള്ളം കൊണ്ട് മീശന്‍റെ അവിടെ നനക്കണം. എന്നിട്ട് മെല്ലെ ആ സാദനം കൊണ്ട് താഴേക്ക് വലിക്കുക. അപ്പോ ആദ്യത്തെ മൊത്തം പോയി മീശ പുതിയതിങ്ങനെ വരാന്‍ തുടങ്ങും. കണ്ണാടിയില്‍ നോക്കി ചെയ്‌താല്‍ മതി. അല്ലെങ്കി മൂക്ക്മ്മല്‍ ബ്ലൈഡ് തട്ടി മുറിഞ്ഞ് ആകെ എടങ്ങേറാവും.."

                        ഹുസൈന്‍ പറഞ്ഞത് അനുസരിച്ച് ഷേവിംഗ് സെറ്റ് വാങ്ങാന്‍ കയ്യില്‍ പൈസ ഇല്ലാത്തതിനാല്‍, അഭിജിത്തും ഞാനും വീട്ടില്‍ നിന്നും എടുത്ത് കൊണ്ട് പോയ തേങ്ങയും അണ്ടിയും ചെമ്പ് കമ്പിയും വിറ്റ പൈസ കൊണ്ട് ഷേവിംഗ് സെറ്റും ബ്ലൈഡും വാങ്ങിച്ചു. ഷേവിംഗ് സെറ്റും വാങ്ങി വീട്ടിലെത്തി ഷേവ് ചെയ്യാനൊരു സ്ഥലം നോക്കിയപ്പോള്‍ എവിടെ നോക്കിയാലും ആളുകള്‍. സ്വന്തമായി റൂമില്ലാത്തവന്‍റെ പറഞ്ഞാല്‍ തീരാത്ത സങ്കടം ആര്‍ക്കും മനസ്സിലാവില്ലല്ലോ.

                        അങ്ങനെയാണ് ആദ്യമായി സിഗരെറ്റ്‌ വലി ടെസ്റ്റ്‌ ചെയ്തപ്പോള്‍ പാളിപ്പോയ സ്ഥലവും, ഷഹന നീട്ടിയ പ്രേമ ലേഖനം വായിക്കാനുമൊക്കെ സഹായിച്ച കുളിമുറി(ബാത്രൂം) ഓര്‍മ്മ വന്നത്.

               ഉമ്മറത്ത് തൂങ്ങിക്കിടക്കുന്ന കണ്ണാടിയും എടുത്ത് മടിക്കുത്തില്‍ തിരുകി ഉച്ചക്ക് എല്ലാവരും ഉറങ്ങുന്ന സമയം നോക്കി ഞാന്‍ കുളിമുറിയില്‍ കയറി. കണ്ണാടി മുന്‍പില്‍ വെച്ച് എന്‍റെ മീശയെ ഞാനൊന്ന് നോക്കി. വെറുതെയല്ല രഹന ചോദിച്ചത്, എന്നൊക്കെ മനസ്സില്‍ പറഞ്ഞ് ഹുസൈന്‍റെ ഷേവോപദേശങ്ങള്‍ ഓര്‍ത്ത് മീശ നില്‍ക്കുന്ന ഭാഗം നനക്കുകയും, വടിക്കുകയും ചെയ്തു. അത് കഴിഞ്ഞ് പെട്ടന്ന് തന്നെ കുളിമുറിയില്‍നിന്നും ഇറങ്ങിയപ്പോഴാണ് ഷേവിംഗ് സെറ്റ് എവിടെ എടുത്ത് വെക്കും എന്നാലോജിക്കുന്നത്. കാരണം, വീട്ടുകാര്‍ കണ്ടാല്‍ എന്തിന്...? എപ്പോള്‍..? ആര്‍ക്ക് വേണ്ടി..? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കും. ഇതിനൊക്കെ ഞാന്‍ സാഹസികമായി ഉത്തരം പറയേണ്ടി വരും എന്നൊക്കെയുള്ള കാര്യങ്ങള്‍ എനിക്ക് ഓര്‍മ്മ വന്നതും, അടുത്ത അടവ് മനസ്സില്‍ തെളിഞ്ഞു. ഷേവിംഗ് സെറ്റ് ഒരു കവറില്‍ പൊതിഞ്ഞ് വിറക് പുരയുടെ അടുത്ത് കുഴിച്ചിട്ടു. മാറാതിരിക്കാന്‍ അടയാളമായി ഒരു ഓട്ടിന്‍കഷണം വെച്ചു.

                        പിറ്റേന്ന് സ്കൂളില്‍ എത്തിയപ്പോഴാണ് ഞാനാകെ മാനം കെട്ടത്. വരാന്ത വൃത്തിയാക്കിയത് പോലെ മീശ വടിച്ചത് ശ്രദ്ധയില്‍പ്പെട്ട സല്‍മാന്‍ അത് ക്ലാസില്‍ മുഴുവന്‍ പാടി നടക്കുകയും, എല്ലാവരും അത് അറിയുകയും ചെയ്തു. "ആരൊക്കെ എന്തൊക്കെ അറിഞ്ഞാലും രഹന മാത്രം ഇതറിയരുത് പടച്ചോനെ" എന്ന് മനസ്സില്‍ പ്രാർത്ഥിക്കാന്‍ സമയം കിട്ടുന്നതിന് മുന്‍പ് അവളും അറിഞ്ഞു. പിന്നെ എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ല. രഹന വീട്ടിലും പോയി പറഞ്ഞ് ചിരിക്കാനുള്ള അവസരം മുതലാക്കി. വൈകീട്ട്  സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ പുറത്തേക്ക് പോകാതെ എന്നെ കാത്തിരുന്ന അമ്മാവന്‍ എന്നെ കണ്ടതും, "പടച്ചോനെ, എല്ലാരും ഒന്ന് ഇങ്ങോട്ട് വന്നെ. നമ്മുടെ ആദിക്ക് മീശ വന്നു..." എന്നും പറഞ്ഞ് ഒറ്റക്ക് ചിരിക്കുമ്പോള്‍, ഞാന്‍ എന്‍റെ മനസ്സില്‍ പ്രാർത്ഥിച്ചത് "ആ ഷേവിംഗ് സെറ്റ് കുഴിച്ചിട്ട സ്ഥലം ആരും കാണരുതേ" എന്ന് മാത്രമായിരുന്നു.