24/9/16

ആത്മ നൊമ്പരം

കൂട്ടൂകാരെ ആദ്യമായി എഴുതിയ കഥയാണ്... 
തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണം... പറഞ്ഞ് തിരുത്തിക്കണം...


           തന്റെ പിറന്നാൾ ദിനത്തിലെ ഈ പ്രഭാതത്തിന് എന്തേ ഒരു വിളർച്ച. എല്ലാ പിറന്നാളിനും നിറഞ്ഞ ചിരിയുമായി എത്തിയിരുന്ന പ്രഭാതം ഇപ്പോൾ മുഖം കറുപ്പിച്ചിരിക്കുന്നു. ഇക്കുറി എല്ലാം വളർച്ചയുടെ മുഖംമൂടിയിലല്ലേ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് "നീ ഇനിയും ഒരുങ്ങിയില്ലേ?" എന്ന ചോദ്യവുമായി അമ്മ കയറി വന്നത്. 'നേരത്തേ എത്തണം പറഞ്ഞത് ഓർമ്മയില്ലേ? എന്തിനും ഏതിനും ഞാനൊപ്പം വേണമെന്ന് വെച്ചാൽ ഞാനെന്താ ചെയ്യ്യാ? ഈ കുട്ടിയുടെ ഒരു കാര്യം. വേഗം ഒരുങ്ങാൻ നോക്ക് ' എന്നും പറഞ്ഞ് അമ്മ പോയപ്പോൾ സ്നേഹ വീണ്ടും ചിന്തകളിൽ മുഴുകി.

               ' സ്നേഹ ' അച്ഛന്റെ ഇഷ്ടപ്പെട്ട പേര്. തന്നെ ഗർഭം ധരിച്ചിരിക്കുമ്പോൾ അമ്മയുടെ വയറ്റിൽ മുഖം ചേർത്ത് 'മോളൂട്ടി' എന്ന് വിളിക്കുമ്പോൾ താൻ വയറ്റിൽ കിടന്ന് ഇളകിയിരുന്നതായി അമ്മ പറഞ്ഞിട്ടുണ്ട്. ഒരുപാട്  സ്നേഹമുള്ള അച്ഛന്റെ മകളായി ജനിക്കാൻ കഴിഞ്ഞതിൽ ഞാൻ അഹങ്കരിച്ചിട്ടുമുണ്ട്. സംഗീതപ്രിയനായ അച്ഛൻ ആനന്ദഭൈരവിയും, മോഹനവും, ഭൂവാളവും ആലപിക്കുമ്പോൾ താൻ നിശബ്ദനായി ശ്രവിക്കുമായിരുന്നത്രെ. എന്റെ മോളെ ഞാൻ രാജകുമാരിയെപ്പോലെ വളർത്തും സംഗീതവും നൃത്തവും എല്ലാം അവളെ പഠിപ്പിക്കും എന്ന് അച്ഛൻ ചെറുപ്പത്തിലേ പറയുമായിരുന്നത്രെ. അച്ഛന്റെ ആഗ്രഹം പോലെ വളർന്ന ഞാൻ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും എല്ലാം മുന്നിലായിരുന്നു. എവിടെയും തന്റെ സാന്നിദ്ധ്യം പ്രമുഖമായിരുന്നു. മറ്റുള്ളവരുടെ അനിഷ്ടമോ ദൈവത്തിന്റെ കളിയോ എന്താണ് തന്റെ ഈ വിധിക്ക് കാരണം എന്ന് പലപ്പോഴും ആലോചിച്ചു. കളികളിലൂടെയും തമാശകളിലൂടെയും തന്നെതന്നെ മറക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. എന്നാലും പലപ്പോഴും തനിക്ക് തന്നെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥകൾ വന്നിട്ടുണ്ട്. മനസ്സിന്റെ വിങ്ങൽ ആരേയുമറിയിച്ചില്ല. തന്റെ പ്രിയപ്പെട്ട നന്ദനെപ്പോലും. അതായിരുന്നല്ലോ അവന്റെ പരാതിയും.  നീയെന്തിനാ ഇങ്ങനെ എല്ലാം ഉള്ളിലൊതുക്കി നടക്കുന്നത്?  ആരോടെങ്കിലും ഒന്ന് തുറന്ന് പറഞ്ഞ് മനസ്സിന്റെ ഭാരം അൽപം കുറച്ചൂടെ എന്ന് അവൻ പലപ്പോഴും ചോദിച്ചിരുന്നു. എന്റെ വേദന എന്റേത് മാത്രമായി തീരുന്നതാണ് എനിക്കിഷ്ടം. മറ്റുള്ളവരുടെ പരിഹാസം അവഗണിക്കാൻ ഞാൻ എന്നെ തന്നെ പഠിപ്പിച്ചു. സഹതാപം ഒട്ട് ആഗ്രഹിച്ചുമില്ല.

                          പിറന്നാളിന് കിട്ടിയ സമ്മാനങ്ങളിൽ നിന്ന് മുത്തശ്ശി വാങ്ങി തന്ന തന്റെ പ്രിയപ്പെട്ട വെള്ള നിറമുള്ള പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ് കാറിൽ കയറുമ്പോൾ 'ചേച്ചി ഞങ്ങളും വരുന്നെന്ന്' അനിയന്മാർ പറഞ്ഞപ്പോൾ മൗനമായി നിന്നു. തിരിച്ച് വരാത്ത ഒരു യാത്രയാണ് ഇനിയുള്ളതെന്ന് അവർക്കറിയില്ലല്ലോ. ചേച്ചിക്ക് ഇനി അവരുമായി അടികൂടാൻ കഴിയില്ലെന്ന് അവരറിയണ്ട. നനഞ്ഞ കണ്ണുകൾ അവർ കാണാതിരിക്കാൻ ശ്രദ്ധ പുറത്തേക്ക് തിരിച്ചു. തന്നെ ശുണ്ഠി പിടിപ്പിക്കാൻ ശ്രമിച്ച അവരെ അമ്മ ശാസിച്ചു. 'സാരല്ല്യ അമ്മേ ഇനി അധികകാലമൊന്നും ഇല്ലല്ലോ' എന്ന് പറഞ്ഞ് താനും അവരെ കൂടെ കൂടാൻ ശ്രമിച്ചു.

              കാറിന്റെ ചില്ലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ, തന്റെ പ്രിയപ്പെട്ട മഴത്തുള്ളികൾ കാറിന്റെ ചില്ലിലൊന്ന് തട്ടി. നേരമില്ലാത്ത നേരത്ത് ഒരു മഴ എന്ന് പറഞ്ഞ് അമ്മ ചില്ല് താഴ്ത്തി. മണ്ണിന്റെ നേർത്ത ഗന്ധവും, തുള്ളികളുടെ കുളിർമയും താൻ ആസ്വതിക്കുമ്പോൾ നിനക്ക് വട്ടാണെന്ന് പറഞ്ഞ് നന്ദൻ തന്നെ കളിയാക്കിയിരുന്നു. ഓർമ്മകളിൽ മുഴുകി അറിയാതെ തന്റെ ചിരിയുടെ ശബ്ദം ഉയർന്നു. എന്താ നീ ചിരിക്കുന്നത് എന്ന് അമ്മ ചോദിച്ചപ്പോഴാണ് പരിസരബോധമുണ്ടായത്. ചേച്ചിക്ക് ഇപ്പോൾ എപ്പഴും സ്വപ്നം കാണലാണ് പണിയെന്ന് പറഞ്ഞ് അനുജന്മാർ കളിയാക്കിയിരുന്നു.

                  എപ്പോഴായിരുന്നു തന്റെ അസുഖത്തിന്റെ തുടക്കം എന്ന് കൃത്യമായി ഓർക്കുന്നില്ല. ഇടക്കിടക്ക് വരുന്ന തലവേദനയെ വേദനസംഹാരികളിൽ ഒതുക്കി നിർത്തും. ഓട്ടവും ചാട്ടവും ഒന്ന് കുറച്ചൂടെ കുട്ട്യേ എന്ന് പറഞ്ഞ് മുത്തശ്ശി തലയിൽ ചന്ദനം പുരട്ടി തരും. ഒരിക്കൽ മൂക്കിൽകൂടി രക്തം വന്ന് കൂട്ടുകാർ വീട്ടിൽ കൊണ്ടു വന്നപ്പോൾ അതൊരു ദുരന്തത്തിന്റെ തുടക്കമാണ് എന്നറിഞ്ഞിരുന്നില്ല.

               അച്ഛന്റെ ഫ്രണ്ടായ ഡോക്ടറെ കാണിച്ചപ്പോൾ വിശദമായ ഒരു ചെക്കപ്പ് നടത്താൻ ആവശ്യപ്പെട്ടു. ഒരിക്കലും രക്ഷപ്പെടാൻ കഴിയാത്ത ക്യാൻസറിന്റെ പിടിയിലാണ് തന്റെ മകൾ എന്നറിഞ്ഞ അമ്മയുടെ മുഖം തനിയ്ക്ക് ഇപ്പോൾ ഓർക്കാൻ കഴിയുന്നില്ല. ദുഃഖമോ, നിർവികാരതയോ, ഞെട്ടലോ ഒക്കെ ആ മുഖത്തിൽ പ്രതിഫലിച്ചിരുന്നു. ഏങ്ങലടിച്ചു കരയുന്ന മുത്തശ്ശിയെ എങ്ങനെ ആശ്വസിപ്പിക്കും. രോഗത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് അറിയാത്തതിനാൽ അനിയന്മാർക്ക് പ്രത്യേകിച്ച് പ്രതികരണമൊന്നും ഉണ്ടായില്ല. നേർച്ചകൾക്കും പ്രാർത്ഥനകൾക്കും രക്ഷിക്കാൻ കഴിയില്ലെന്നറിയാമായിരുന്നിട്ടും അറിയാവുന്ന അമ്പലങ്ങളിൽ എല്ലാം കയറി മുത്തശ്ശിയും അമ്മയും പ്രാർത്ഥനകളും വഴിപാടുകളും കഴിച്ചു.

                       'മോൾക്ക് കുറച്ച് പൂവ് വാങ്ങി കൊള്ളു' എന്ന അമ്മയുടെ ശബ്ദം എന്റെ  ഓർമ്മകളെ മുറിച്ചു. പൂവ് വാങ്ങി തന്റെ മുടിയിൽ ചൂടിക്കുമ്പോൾ നനഞ്ഞ കണ്ണുകൾ മറക്കാൻ അമ്മ പാടുപെടുന്നത് താൻ കണ്ടില്ലെന്നു നടിച്ചു. കോളേജിൽ പോകുമ്പോൾ എന്നും അമ്മയായിരുരുന്നു മുടി കെട്ടി തന്നിരുന്നത്. ഇത്രയും വലുതായിട്ടും ഒറ്റക്ക് മുടി കെട്ടാൻ അറിയില്ലേ എന്ന് ചോദിച്ച് കൂട്ടുകാരികൾ കളിയാക്കുമായിരുന്നു.  ഇപ്പോൾ മുടിയെല്ലാം കൊഴിഞ്ഞിരിക്കുന്നു. എന്റെ തലക്ക് സുഖമില്ല എന്ന് പറഞ്ഞ് കൂട്ടുകാരികൾ കളിയാക്കി. തന്നെ ഇനിയും കോളേജിൽ വിടാൻ അമ്മക്ക് പേടിയായിരുന്നു. തുടർച്ചയായ ചെക്കപ്പുകളും മരുന്നുകളും തന്നെ തളർത്തിയിരുന്നു.  മാസത്തിൽ രക്തം മാറ്റണമായിരുന്നു. അതിനു വേണ്ടി അച്ഛൻ ആരോഗ്യവും സമ്പാദ്യവും എല്ലാം നഷ്ടപ്പെടുത്തി ഓടി നടന്നു.  മടുപ്പിക്കുന്ന ഏകാന്തതയിൽ നിന്നും രക്ഷപ്പെടാൻ പഠനം തുടരാൻ താൻ വാശി പിടിച്ചു. അവസാനം തന്റെ വാശിക്ക് മുന്നിൽ അമ്മ വഴങ്ങി.

              ചെറിയൊരു ഇടവേളക്കുശേഷം കോളേജിൽ എത്തിയ താൻ പഴയ പ്രസരിപ്പ് മുഖത്ത് വരുത്താൻ ശ്രമിച്ച് കൂട്ടുകാർക്കിടയിലേക്ക് നീങ്ങി. ഇടക്കിടക്ക് അപ്രത്യക്ഷമാകുന്ന തന്നെ അവർ മാവേലി എന്നാണ് വിളിച്ചിരുന്നത്.  ആരും ഒന്നും അറിയരുതെന്നും സഹതാപനേത്രങ്ങളും ആശ്വാസവചനങ്ങളും പൊതിയരുതെന്നും ആഗ്രഹിച്ചു. പഴയതിലും കൂടുതൽ പ്രസരിപ്പോടെ എല്ലാത്തിലും മുന്നിൽ പ്രവർത്തിക്കാൻ തുടങ്ങി. പക്ഷെ തന്റെ ഒരു ചെറിയ ചലനം പോലും ശ്രദ്ധിച്ചിരുന്ന നന്ദനോട് എല്ലാം തുറന്നു പറഞ്ഞു. തനിയ്ക്കു വേണ്ടി അവന്റെ ജീവിതം പാഴാക്കുന്നത് എന്തിനാണ്. അവന്റെ മുഖഭാവം എന്താണ് എന്ന് നോക്കാൻ നിൽക്കാതെ റിഹേഴ്സൽ ക്യാമ്പിലേക്ക് നടന്നു. താനും നന്ദനും ചിട്ടപ്പെടുത്തിയ മാധവിക്കുട്ടിയുടെ 'നഷ്ടപ്പെട്ട നീലാംബരിയുടെ' അവതരണം. ജീവിതത്തിൽ കൊതിച്ചതൊന്നും കിട്ടാതിരുന്ന നായികയുടെ ദുഃഖം താൻ പൂർണ്ണമായും ഉൾകൊണ്ടോ എന്ന് തോന്നി. പ്രാക്ടീസിന്റെ കാഠിന്യം തന്നെ തളർത്തി. നന്ദന്റെ വിങ്ങുന്ന നോട്ടത്തിനു മുന്നിൽ എല്ലാം ഒരു ചിരിയിൽ ഒതുക്കി. മൂക്കിൽ നിന്നും വരുന്ന രക്തം ആരും കാണാതിരിക്കാൻ ഇടയ്ക്കിടെ മുഖം കഴുകി. തനിയ്ക്ക് പകരം വേറെ ആരെയെങ്കിലും കണ്ടുപിടിക്കാൻ പറഞ്ഞ്  ഞാൻ അവിടെ നിന്നും ഇറങ്ങി.

                   ഇന്ന് തന്റെ പിറന്നാളാണെന്നും, അന്നാണ് ട്രീറ്റ്മെന്റിന് ആശുപത്രിയിൽ പോകുന്നതെന്നും അവനോട് പറഞ്ഞിരുന്നു. താൻ ഇറങ്ങുന്നതുവരേയും അവൻ വന്നില്ല. 'എന്തൊരു മഴ' കുട നിവർത്തിക്കോ മോളേ എന്ന് അമ്മ പറഞ്ഞപ്പോഴാണ് ആശുപത്രിയിൽ എത്തിയ കാര്യം അറിയുന്നത്. കുടയും പിടിച്ച് മഴയിലൂടെ ലാബിന്റെ മുന്നിലേക്ക് നടന്നു. അറിയാതെ കണ്ണുകൾ നന്ദൻ എവിടെയെങ്കിലും ഉണ്ടോ എന്ന് തിരഞ്ഞു. ഈ ദിവസത്തിന്റെ ഓർമ്മ അവനിൽ ഇല്ലേ?. ഇനിയും  എനിക്ക് ആഘോഷിക്കാൻ ഒരുപാട് പിറന്നാളില്ലല്ലോ എന്ന് അവനറിയില്ലല്ലോ.

                  ലാബിൽ നിന്ന്  ഇറങ്ങി മുറിയിലെത്തിയപ്പോഴാണ് മേശപ്പുറത്തെ സമ്മാനപൊതി ശ്രദ്ധിച്ചത്. 'സ്നേഹയ്ക്ക് പിറന്നാളാശംസകളോടെ നന്ദൻ'. തുറന്നു നോക്കിയപ്പോൾ തന്റെ പ്രിയപ്പെട്ട ലഡ്ഡുവായിരുന്നു അതിൽ. എന്താ ചേച്ചി എന്ന് ചോദിച്ച്  അനിയന്മാർ തമ്മിൽ ലഡ്ഡുവിന് അടി കൂടാൻ തുടങ്ങി. അമ്മ അവരെ ശാസിച്ചു നിർത്തി.  കണ്ണുനീരിന്റെ ഉപ്പ് ചുണ്ടിൽ എത്തിയപ്പോഴാണ് താൻ കരയുകയാണെന്ന് ബോധ്യം വന്നത്. എന്താ മോളേ? ക്ഷീണമുണ്ടെങ്കിൽ കിടന്നോളൂ എന്ന അമ്മയുടെ ശബ്ദം തന്റെ പ്രിയപ്പെട്ട മഴയുടെ ശബ്ദത്തിൽ അലിഞ്ഞു ചേർന്നു.

5 അഭിപ്രായങ്ങൾ:

  1. ആദ്യമേ പറയട്ടെ എഴുത്തിന്റെ ഫോണ്ട് അല്ലെങ്കിൽ രീതി,ചരിഞ്ഞതും ബോൾഡും ,വായിക്കാൻ വലിയ പ്രയാസം. അത് കൊണ്ട് വായനയ്ക്ക് ഒരു ഒഴുക്ക് വന്നില്ല.

    ഇനി കഥ. കാര്യങ്ങൾ ഇങ്ങിനെ പറഞ്ഞു പോകുന്നു. അതല്ല കഥ. എല്ലാം അങ്ങിനെ തുറന്നു എഴുതുന്നതല്ല കഥ. കുറെയൊക്കെ വായനക്കാർ സ്വയം മനസ്സിലാക്കേണ്ടതാണ്. ഭൂതകാലം ഏത് വർത്തമാന കാലം ഏതു എന്ന് ആകെ ഒരു കൺഫ്യുഷൻ. നല്ല നല്ല കഥകൾ വായിച്ചു നോക്കൂ. അപ്പോൾ മനസ്സിലാകും ഒരു കഥ എങ്ങിനെ ആണെന്ന്. പുതിയ കഥ എഴുത്തുകാരൻ ആയതു കൊണ്ടാണ് ഇങ്ങിനെയൊക്കെ പറഞ്ഞത്. ഇതൊരു പ്രചോദനമാകട്ടെ. നല്ല നല്ല കഥകൾ എഴുതൂ. അത് ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബിബിന്‍ ചേട്ടനു ആദ്യമായി അഭിപ്രായം പറഞ്ഞതിന് നന്ദി അറിയിക്കുന്നു...
      ബ്ലോഗില്‍ ആദ്യം ആയത് കൊണ്ട് പടിച്ചുവരുന്നതെ ഉള്ളു...
      തെറ്റ് ചൂണ്ടി കാനിച്ചതിനും നന്ദിയുണ്ട്...

      ഫോണ്ട് ഇനിമുതല്‍ ശരിയാക്കാം.
      ഇനി കഥയെ കുറിച്ച പറഞ്ഞധിനു: ചേട്ടന്‍ പറഞ്ഞെത് പോലെ ആദ്യത്തെ എഴുത്ത് ആയത് കൊണ്ട് പറ്റിയതാണ്. ഇനി തിരുത്താന്‍ ശ്രമിക്കാം...

      ഇല്ലാതാക്കൂ
  2. തുടക്കകാരന്റെ പാകപ്പിഴകള്‍ക്കപ്പുറം ആസ്വാദ്യകരമായ ഒരു കഥാ തന്തു...
    വായന തുടരുക ക്രമേണ എഴുത്ത് വഴങ്ങിക്കോളും.... ഭാവുകങ്ങള്‍....!!!
    അക്ഷരങ്ങള്‍ കറുത്ത് തന്നെ ഇരുന്നോട്ടെ... കറുപ്പിന്‍റെ കറുത്ത് വായന സുഖമമാക്കും

    മറുപടിഇല്ലാതാക്കൂ
  3. കറുപ്പിന്‍റെ കരുത്ത് വായന സുഗമമാക്കും എന്ന് തിരുത്തി വായിക്കുക

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുസ്തഫക്ക നന്ദി അഭിപ്രായം പറഞ്ഞതിന്'..

      ഫോണ്ട് ഇനി മുതൽ കറുപ്പിക്കാം.

      ഇല്ലാതാക്കൂ