27/9/16

ഓർമ്മകൾ {കഥ}

പതിവ് പോലെ ജോലി  കഴിഞ്ഞ് ഫാരിസ് മേശപ്പുറത്തെ പത്രത്തിലേക്ക് കണ്ണോടിച്ചു. പെട്ടന്ന് ഒരു ഫോട്ടോക്ക് മുന്നിൽ കണ്ണുകൾ തടഞ്ഞു നിന്നു.
              ഫോട്ടോയുടെ അടിയിൽ എഴുതിയ കുറിപ്പവൻ വായിച്ചു. "ഷെറിൻ നടത്തുന്ന അനാഥാലയത്തിലേക്ക് പണം അയക്കാൻ താല്പര്യമുള്ളവർ... ഈ അഡ്രസ്സിൽ പണം അയക്കണമെന്ന് വിനീതപൂർവ്വം അപേക്ഷിക്കുന്നു". ആ വാർത്ത വായിച്ച് അവനാകെ അസ്വസ്ഥനായി. കാറെടുത്ത് ഫ്ളാറ്റിലേക്ക് പോകുമ്പോൾ അവന്റെ മനസ്സിൽ നിറഞ്ഞത് കുറ്റബോധമായിരുന്നു. ഫ്ളാറ്റിലെത്തി ഊണ് പോലും കഴിക്കാതെ നേരെ ബെഡ്റൂമിലെത്തി കട്ടിലിലേക്ക് വീണു. ശരീരത്തിന്റെയും മനസ്സിന്റെയും ക്ഷീണം കാരണം അവൻ കണ്ണടച്ചു കിടന്നു. കഴിഞ്ഞ കാലത്തെ ഓർമ്മകൾ അവന്റെ മനസ്സിലേക്ക് എത്തുകയായിരുന്നു. അവൻ ഓർക്കുകയായിരുന്നു ഷെറിനെ പരിജയപ്പെട്ട ദിവസം. അന്നൊരു തിങ്കളാഴ്ചയായിരുന്നു. പഠിക്കാനുള്ളതുകൊണ്ട് ഞായറാഴ്ച്ച രാത്രി ഉറങ്ങാൻ കിടന്നപ്പോൾ നേരം വൈകിയിരുന്നു.  രാവിലെ എഴുന്നേറ്റ് കോളേജിലേക്ക് പോകാൻ റെഡിയാകുമ്പോഴാണ് ഉമ്മ കാപ്പി കുടിക്കാൻ വിളിച്ചത്. വീട്ടിലെ നിത്യചെലവും അവന്റെയും സഹോദരിയുടേയും വിദ്യാഭ്യാസവും എല്ലാം ഒരുമിച്ച് കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന ഉമ്മയെക്കുറിച്ച് ഓർത്തപ്പോൾ ഫാരിസിന്റെ കണ്ണുകൾ നിറഞ്ഞു. ഉപ്പ മരിച്ച ശേഷം എല്ലാ ചുമതലയും വന്നു ചേർന്നത് ഉമ്മയുടെ തലയിലായിരുന്നു. ഉമ്മ അവനോട് എപ്പഴും പറയും ഫാരീ, നീ പഠിച്ച് ഒരു ജോലി നേടിയാലേ നമ്മുടെ കഷ്ടപ്പാട് മാറുകയുള്ളു. അത് കേൾക്കുമ്പോൾ അവൻ ഉമ്മയെ ആശ്വസിപ്പിക്കും.
               വാച്ചിലേക്ക് നോക്കിയപ്പോൾ സമയം 9 ആയിരിക്കുന്നു. ബസ്സിന്റെ ഹോണടി കേട്ടപ്പോൾ മറ്റൊന്നും ഓർക്കാതെ ബാഗുമെടുത്ത് ഓടിച്ചെന്ന് ബസ്സിൽ കയറി. കണ്ടക്ടർ ടിക്കറ്റ് എടുക്കാൻ വന്നപ്പോഴാണ് പേഴ്സ് എടുക്കാൻ മറന്ന കാര്യം ഓർമ്മ വന്നത്. അവൻ നിന്ന് വിറക്കാൻ തുടങ്ങി. കണ്ടക്ടറുടെ വായയിൽ നിന്ന് ചീത്ത മുഴുവനും കേട്ട ശേഷം അപ്പോൾത്തന്നെ അവനോട് ബസ്സിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു. പെട്ടന്ന് ബസ്സിന്റെ മുൻസീറ്റിൽ ഇരുന്ന പെൺകുട്ടി കണ്ടക്ടറോട് അയാളെ ബസ്സിൽ നിന്ന് ഇറക്കി വിടണ്ട എന്ന് പറഞ്ഞ് അവന്റെ  ടിക്കറ്റ് എടുത്തു. ആരാണ് തന്റെ ടിക്കറ്റ് എടുത്തത് എന്ന് ഫാരിസ് നോക്കി. അത് ഷെറിനായിരുന്നു. അവളെ അറിയാത്തവരായി ക്യാമ്പസിൽ ആരും തന്നെ ഉണ്ടാവില്ല. കാരണം ഷെറി അതി സുന്ദരിയാണ്. മാത്രമല്ല, നന്നായി പാടുകയും ചെയ്യും. അതു കൊണ്ട്തന്നെ അവളുടെ പ്രണയം പിടിച്ചുപറ്റാൻ പലരും ശ്രമിക്കാറുണ്ട്. പക്ഷേ ആരും തന്നെ വിജയിച്ചിട്ടില്ല.  കോളേജിനടുത്ത് ബസ്സ് നിറുത്തിയപ്പോൾ ബസ്സിൽ നിന്നിറങ്ങി ഷെറിന്റെ അടുത്ത് ചെന്ന് ടിക്കറ്റ് എടുത്തതിന് നന്ദി പറഞ്ഞപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. പിന്നീട് പലപ്പോഴും അവർ തമ്മിൽ കാണാറുണ്ടായിരുന്നു. അപ്പോൾ ആ സൗഹൃദം ഒരു പുഞ്ചിരിയിലോ ഒന്ന് രണ്ട് വാചകത്തിലോ ഒതുക്കുമായിരുന്നു. ആ സൗഹൃദത്തിൽ നിന്നാണ് പിന്നീടവർ പ്രണയത്തിലായത്. ക്യാമ്പസിലെ മരങ്ങളുടെ ചുവട്ടിലൂടെ നടക്കുമ്പോൾ അവൻ അവളോട് പറയും "ഷെറീ നിനക്ക്  എന്നേക്കാൾ സ്വത്തും നല്ല വീടും ഒക്കെ ഉള്ള ഒരാളെ ഭർത്താവായി കിട്ടും. അതു കൊണ്ട് നീ...." ബാക്കി പറയാൻ ഒരിക്കലും അവൾ സമ്മതിക്കാറില്ല. ആ പ്രണയം ഷെറിന്റെ വീട്ടിൽ അറിഞ്ഞു. അവളെ ഉപ്പ ഫാരിസിനെ വീട്ടിൽ വിളിച്ചു വരുത്തി പറഞ്ഞത് ഉദ്യോഗവും നല്ലൊരു വീടും, പണവും ഒന്നുമില്ലാത്ത അവന് ഷെറി നെ വിവാഹം കഴിച്ച് കൊടുക്കില്ല എന്നായിരുന്നു. ഷെറിക്ക് എന്താണ് ആ വിഷയത്തെക്കുറിച്ച് പറയാനുള്ളത് എന്ന് കേൾക്കാൻ പോലും നിക്കാതെ ഫാരി ആ വീട്ടിൽ നിന്നും ഇറങ്ങി. അപ്പോൾ അവൻ  ഓർമ്മിച്ചു ഉദ്യോഗവും പണവും ഇല്ല എന്ന് പറഞ്ഞാണ് ഷെറിന്റെ വീട്ടുകാർ തന്നെ അപമാനിച്ചത്. അതെ, ഇനി തന്റെ ലക്ഷ്യം അതാണ്. നല്ലൊരു ഉദ്യോഗം നേടനം. കുറച്ചധികം പണം  സമ്പാദിക്കണം. അവനാ ലക്ഷ്യത്തിലൂടെ സഞ്ചരിക്കുമ്പോൾ പല തവണ ഷെറിൻ അവനെ കാണാൻ ശ്രമിക്കാറുണ്ടായിരുന്നു. പക്ഷെ അവൻ അവളിൽ നിന്ന് ഒഴിഞ്ഞ്മാറി. അത് ഒരു പ്രതികാരം ചെയ്യലായിരുന്നു.  ഷെറിൻ ദുഃഖിക്കുമ്പോൾ അവനത് വളരെ  സന്തോഷമുള്ള കാര്യമായിരുന്നു. ക്രമേണ ഫാരിസ് ഷെറിൻ നെ മറക്കാൻ ശ്രമിച്ചു എന്ന് പറയുന്നതിലധികം മറന്നു എന്ന് പറയുന്നതാണ് ശരി.
           ഇന്ന് അവൻ വലിയ പണക്കാരനാണ്. കുടുംബസമേതം ജോലിസ്ഥലത്തുള്ള ഒരു ഫ്ളാറ്റിൽ താമസിക്കുന്നു. റോഡിൽ നിന്ന് കാറിന്റെ നിറുത്താതെയുള്ള ഹോണടി കേട്ട് ഭാര്യ അയാളെ വിളിച്ചുണർത്തിയപ്പോൾ ഓർമ്മകളിൽ നിന്ന് അവനുണർന്നു. എണീറ്റ് വന്ന് നോക്കിയപ്പോൾ ഓഫീസിലെ ജോലിക്കാരനാണ് കാറിൽ വന്നത്. ഫാരിസിനെ മാനേജർ വിളിക്കുന്നു എന്ന് പറഞ്ഞപ്പോൾ അവൻ കാറിലേക്ക് കയറി. കാർ ഓടികൊണ്ടിരിക്കുന്നതിനിടയിൽ അവൻ സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകളടച്ച് ആ അനാഥാലയത്തിലെ അഡ്രസ്സ് ഓർമ്മിച്ചെടുക്കാൻ ശ്രമിച്ചു.......

4 അഭിപ്രായങ്ങൾ: